Skip to main content
ജീവിതത്തിന്റെ വലിയൊരു ഭാഗം നടന്നു തീർത്തവസാനം ഒരാളുടെ ഓർമ്മയിൽ ജീവിച്ചു തീർക്കുക എന്നതിനേക്കാൾ സുഖവും വേദനയും നിറഞ്ഞൊരു അവസ്ഥ വേറെയില്ല സത്യം പറഞ്ഞാൽ.
"ബാപ്പാരു ആദ്യം പള്ളികാട്ടിൽക്ക് അങ്ങട്ട് പോകും പിന്നെ പതുക്കെ പതുക്കെ ഉമ്മയും ബാക്കിയുമൊക്കെ വരൂ.."
വലിയൊരു ശതമാനം ജീവിതങ്ങളിലും അങ്ങനെയൊക്കെ തന്നെയാ അല്ലെ..
"മക്കളെ സ്നേഹിച്ച് കൊതി തീരാണ്ടാ ഇങ്ങള വല്ലിപ്പ പോയത്" എന്നു ഉമ്മ പറയുമ്പോ ആ വലിയൊരു വേദനയുടെ അപ്പുറം കൊതി തീരാത്ത മറ്റൊരു ജന്മം അരികത്ത് ഉണ്ടാകും അതു മറ്റാരും അല്ല അതു അവരുടെ ഭാര്യായിരിക്കും...
ഒന്നാലോചിച്ച് നോക്കിയെ നമ്മൾ മക്കളുമൊത്ത് ജീവിച്ചു തീർക്കുമ്പൊ പെട്ടന്നു നാഥന്റെ വിളിക്കുത്തരം കിട്ടി പോയാലുള്ള അവസ്ഥ...
എന്തിനാ ചെങ്ങായി അതൊക്കെ ഇപ്പൊ ആലോചിക്കാൻ നിക്കുന്നെ എന്നു ചിലപ്പോ തോന്നിയേക്കാം നിങ്ങൾക്ക് എന്നാലും ഞാൻ കണ്ടുമിട്ടുണ്ട് എന്റെ വല്ലിമ്മയുടെ ജീവിതം വല്ലിപ്പയുടെ മരണ ശേഷം.
പൊതുവെ എല്ലാവരോടും നല്ല വർത്തമാനങ്ങൾ പറയാറുള്ള വല്ലിമ്മ പിന്നീട് ഉൾവലിഞ്ഞ് നിൽക്കുന്ന കാഴ്ചയാണു കണ്ടത്..
തന്റെ ആഗ്രഹങ്ങൾ ,
സ്വപ്നങ്ങൾ,
പരാതികൾ ,
കരുതലുകൾ ,
എല്ലാം ഖബറിട്ട് മൂടിയ നാളിൽ മക്കൾ അവരുടേതായ ജീവിതത്തിലേക്ക് നടന്നു നീങ്ങുമ്പോ കൂടെ അദ്ധേഹം തൊട്ടുരുമ്മി കിടന്ന കട്ടിലിൽന്റെ ഒഴിഞ്ഞ ഭാഗം നോക്കി എത്ര രാത്രികൾ കരഞ്ഞു കാണണം അല്ലെ..
ദാമ്പത്യത്തിന്റെ ഏറ്റവും മനോഹരമായ സമയം പലപ്പോഴും അതിന്റെ തുടക്കം അല്ല...
പ്രണയ ഗാനങ്ങളും വിവിധ വസ്ത്രങ്ങളും ടൂറുകളും എല്ലാം നിറഞ്ഞൊരു നിറമാർന്ന യവ്വനം അല്ല...
അതെല്ലാം ഒരു പരിധിവരെ മുന്നോട്ട് പോയി അവസാനം നിറം മങ്ങി പോകാറാണു പതിവ്..
സ്നേഹത്തിന്റേ കാതലായ സമയം അതു വാർദ്ധക്യത്തോട് അടുക്കുന്ന സമയത്ത് തന്നെയാ...
ജീവിതം അതിന്റെ എല്ലാ അർഥത്തിലും സുഖിപ്പിച്ചു കൊണ്ടും വേദനിപ്പിച്ചു കൊണ്ടും നടന്നു തളർന്ന സമയം...
ഒരുമിച്ച് ചെയ്ത യാത്രകൾക്ക് എല്ലാം ദൈർഘ്യം ഏറിയ എന്തോ ഒന്നു ഒളിഞ്ഞു കിടക്കുന്ന പോലെ തോന്നാറുണ്ട്..
ഇപ്പോഴും ഏതെങ്കിലും വിവാഹ ചടങ്ങിലോ മറ്റുമൊക്കെ പോയാൽ ശ്രെദ്ധയിൽ പെടുന്നൊരു കാര്യമാണു വാർദ്ധക്യത്തിൽ എത്തിയ ദമ്പതികൾ ബൈക്കിലൊക്കെ വരുന്നത്..
എത്ര കരുതലോടെയാ അല്ലെ അവരുടെ യാത്ര തന്നെ..
പത്തു മുപ്പത് വർഷക്കാലം ദാമ്പത്യം എത്തിയ ഉപ്പയും ഉമ്മയും തമ്മിലുള്ള കരുതലുകൾ ഏറേ കൗതുകകരമായിരിക്കും...
നീട്ടിയ ചുമ അങ്ങ് ഗെയ്റ്റിന്റെ മുൻ വശത്ത് വെച്ചു കേൾക്കുമ്പോഴേ ഉമ്മാക്ക് മനസ്സിലാകും ആരാന്ന്..
പഴ ചേദക്ക് സ്കൂട്ടറിന്റെ മുകളിൽ ഇരുന്നുകൊണ്ട് എത്രയെത്ര പ്രണയ നിമിഷങ്ങൾ കൈമാറിയിട്ടുണ്ട്,,
ആ വലത്തെ കൈ അദ്ധേഹത്തിന്റെ ഷർട്ടിന്റെ മൂന്നാമത്തെ ബട്ടണുള്ള ഭാഗത്ത് വെച്ചു കൊണ്ട് കരുതലോടെ യാത്ര ചെയ്യുന്ന പ്രായം ചെന്ന ദമ്പതികൾ കൺകുളിർക്കുന്ന കാഴ്ച തന്നെയ്യാണെന്നതിൽ സംശയമില്ല..
എന്റെ ഉപ്പാക്ക് അസുഖം വന്നു വീട്ടിൽ തന്നെ ആയപ്പോ തൊട്ട് ഉമ്മാനെ ഞാൻ ശ്രെദ്ധിക്കാറുണ്ട്..
ഉണ്ടാക്കുന്ന പലഹാരങ്ങൾക്കും കറികൾക്കും ഒന്നും പഴയ മൊഞ്ചില്ലാത്ത പോലെ ഖൽബ് പൊട്ടിയ സങ്കടം മണക്കുന്ന അടുക്കള..
ഉമ്മാന്റെ ചിരിക്ക് കൃത്രിമത്ത്വം കാണാനും,
ഉപ്പ പറയുന്ന കാര്യങ്ങൾക്ക് മാത്രം വളരെ ശ്രെദ്ധ ചെലുത്തുവാനും വെമ്പുന്ന ഒരു ഭാര്യയുടെ തുടിപ്പ് നിറഞ്ഞ ജീവിതം.
അരായുസ്സ് മുഴുവൻ പരസ്പരം മിണ്ടീം പറഞ്ഞും ഇരിക്കാനും വർത്തമാനങ്ങൾക്ക് ചേലു കൂട്ടുവാനും ഏറ്റവും കൂടുതൽ നമ്മളൊക്കെ ആഗ്രഹിക്കാൻ പോകുന്നത് ആ പ്രായത്തിൽ ആയിരിക്കും എന്നത് തീർച്ച.
പെട്ടന്നൊരു ദിവസം റബ്ബിന്റെ അടുക്കലേക്ക് തിരികെ പോകുന്ന ഇണയോട് അവസാനമായി കൂട്ടിവെച്ച വാക്കിനൊക്കെ നിയന്ത്രണം വിട്ട് കരയാൻ തോന്നിയേക്കാം..
നന്നേ വയസ്സെത്തിയ വല്ലിമ്മയുടെ കണ്ണിൽ നിന്നും ധാര ധാരയായി കണ്ണീർ വീഴുന്നത് എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ നിങ്ങൾ..?
വളരെ വിരളമായേ അത് കാണാൻ സാധിക്കൂ കാരണം മൂപ്പരങ്ങ് പോയതിൽ പിന്നെ ഖൽബിനകത്തെ മണിയറ വാതിൽ തുറക്കുന്ന ശബ്ദത്തിനു റുമ്മാൻ പഴത്തിന്റെ സത്തിന്റെ രുചിയായിരുന്നു...
"പേടിക്കെണ്ടടോ അന്റെ ദു ആ കൊണ്ട് ഞാനിവിടെ സ്വർഗ്ഗത്തിന്റെ കവാടത്തിൽ എത്തിയിട്ടുണ്ട് നീയും കൂടി വന്നിട്ട് വേണം നമുക്കൊരിമിച്ച് കയറാൻ"
എന്നു ഇടക്കിടക്ക് സ്വപ്നത്തിൽ വന്നു പറയാറുണ്ടത്രെ...
***************
സ്നേഹത്തോടെ
ഷാഹിർ കളത്തിങ്ങൽ ഫറോക്ക്
Popular posts from this blog
Comments
Post a Comment