Skip to main content
"ഞങ്ങൾ തിരിച്ചു വരും അയിത്തം
കൽപ്പിച്ചവരുടെ മുന്നിൽ "
'ഒരു മാറാ രോഗത്തെ
പൊരുതി തോൽപ്പിച്ച 'ജനത'
എന്ന മനക്കരുത്തുമായ്'
ഇത് എഴുതുന്നത് കോഴിക്കോട്ടുകാർ അല്ലാത്തവർക്ക് വേണ്ടിയാണ്...
പെരുമൺ ദുരന്തത്തെക്കുറിച്ച് കേട്ടു കാണും നിങ്ങൾ. 1988 ജൂലായ് 8നു രാത്രി അഷ്ടമുടിക്കായലിൽ ബാംഗ്ലൂർ-തിരുവനന്തപുരം ഐലന്റ് എക്സ്പ്രസ്സ് മുങ്ങി താഴ്‌ന്നപ്പോൾ പൊലിഞ്ഞു പോയത് 105 ജീവനുകളായിരുന്നു. ആ ദുരന്തത്തോടൊപ്പം മനുഷ്യത്വം മരവിക്കുന്ന മറ്റൊരു വാർത്ത കൂടി കേട്ടു കേരളം. ശവത്തിൽ നിന്ന് മനുഷ്യൻ ധനം കവർന്ന് അറപ്പ് മാറിയ രാത്രി ആയിരുന്നു അത് എന്ന്. രാത്രിയുടെ മറവിൽ ഒരോ മൃതദേഹത്ത് നിന്നും പണവും ആഭരണങ്ങളും മോഷ്ടിക്കപ്പെട്ടു. ജീവനു വേണ്ടി യാചിച്ചവരുടെ ഇടയിലൂടെ നന്മയുടെ നീരുറവ വറ്റിയ ഒരു കൂട്ടർ കൊള്ള നടത്തി.
വർഷങ്ങൾക്ക് ശേഷം 2001 ജൂൺ 22നു കേരളം മറ്റൊരു ദുരന്തത്തിനു കൂടെ സാക്ഷിയായി. 57 ജീവനെടുത്ത കടലുണ്ടി ട്രെയിൻ അപകടം. പക്ഷെ ഒരു മാറ്റമുണ്ടായിരുന്നു. പെരുമണിൽ കണ്ട കൊള്ളയ്ക്ക് കടലുണ്ടി സാക്ഷ്യം വഹിച്ചില്ല. അപകടത്തിൽ പെട്ട ഒരോരുത്തരുടെയും പണവും പേഴ്സും ആഭരണങ്ങളും നാട്ടുകാർ അധികാരികളെ ഏൽപിച്ചു. അത് അർഹമായ കരങ്ങളിൽ തിരിച്ചെത്തി. കോഴിക്കോട് എന്ന നാടിന്റെ നന്മ അന്ന് കേരളം തിരിച്ചറിഞ്ഞു.
മാറാട് കലാപമായും മിട്ടായി തെരുവ് തീപ്പിടുത്തമായും പ്രകൃതിക്ഷോഭങ്ങളായും ദുരന്തങ്ങൾ വീണ്ടും ആ നാടിനെ കടന്നാക്രമിച്ചിട്ടുണ്ട്. പക്ഷെ ആ നാട് തിരിച്ചു വന്നിട്ടുണ്ട്. . ജാതിമത രാഷ്ട്രീയഭേദമന്യെ ജനം ഒന്നായി നിന്നിട്ടുണ്ട്.
ഇന്ന് മറ്റൊരു ദുരന്തത്തിന്റെ പോർ മുഖത്താണ് കോഴിക്കോട്. നിപ്പാ എന്ന ആളെക്കൊല്ലി!
ഖൽബില് തേൻ ഒഴുകിയ കോഴിക്കോട് ഇന്ന് വിറങ്ങലിച്ച് നിൽക്കുകയാണ്. കേവലം പനിച്ച് വിറച്ചല്ല.ഭയന്ന് വിറച്ച്! ഈ നഗരത്തിലൂടെ ഒന്ന് നടന്നു നോക്കണം നിങ്ങൾ ഇപ്പോൾ. വിജനമാണ് ഈ നഗരവീഥികൾ. ആളൊഴിഞ്ഞ റെയിൽവേ സ്റ്റേഷനും ബസ്‌സ്റ്റാന്റും മാനാഞ്ചിറയും മിട്ടായി തെരുവും. ഒപ്പം അസ്തമയം കാണാൻ പോലും ആളില്ലാത്ത കടൽതീരവും.
നിപ്പാ അത്രമേൽ വ്യാപിച്ചിട്ടല്ല ദുരവസ്ഥ. ഭയമാണ്! അതെ, ഭയവും നിരാശയും വിഷാദവുമുള്ള മുഖങ്ങളാണ് എങ്ങും!
ഒറ്റപ്പെടുത്താതെ ആ നാടിനെ ഒപ്പം ചേർത്ത് നിർത്തണം കേരളം. പിറന്ന നാടിന്റെ പേര് അഭിമാനത്തോടെ പറഞ്ഞിരുന്ന ഈ ജനത ഇന്ന് ആ പേര് ഉച്ചരിക്കാൻ പോലും ഭയക്കുന്നു എന്നതാണ് യാഥാർത്ഥ്യം. അത്രയേറെ അയിത്തം കൽപ്പിക്കപ്പെടുന്നുണ്ട് ഇന്ന് ഈ നാടിനും നാട്ടുകാർക്കും. ഈ ഒറ്റപ്പെടുത്തലുകൾക്ക് ഇടയിലും പൊരുതി നിൽക്കുന്നുണ്ട് ആ ജനത എന്ന കാര്യം മറക്കരുത് നിങ്ങൾ . കോഴിക്കോടിന്റെയും മലപ്പുറത്തിന്റെയും മണ്ണിനപ്പുറം ആ രോഗം ഇന്നു വരെ എത്തിയിട്ടില്ല എന്നത് ആ ജനതയുടെ ജാഗ്രതയുടെ ഫലമാണ്. അത് ഓർക്കുക. അവർക്ക് ഒപ്പം നിൽക്കുക.
എനിക്ക് ഉറപ്പുണ്ട്. ഈ നാടു തിരിച്ചു വരും. ആ മാരകരോഗത്തിനു മുന്നിൽ പൊരുതി വീണ 17 ആത്മാക്കൾക്ക് വേണ്ടി, കർമ്മ വഴിയിൽ ജീവത്യാഗം ചെയ്ത ലിനി എന്ന മാലാഖയ്ക്ക് വേണ്ടി, ഈ നാടിനു തിരിച്ചു വന്നേ പറ്റൂ. ചാരത്തിൽ നിന്ന് പറന്നുയർന്ന ഫീനിക്സ് പക്ഷിയെപ്പോലെ ...
- സ്നേഹത്തോടെ ഒരു കോഴിക്കോട്ടുകാരൻ
Popular posts from this blog
Comments
Post a Comment