Skip to main content
അച്ഛനാണ് ഹീറോ
*********************
സ്പെഷ്യൽ ക്ലാസ്സ് ഉണ്ടെന്നു കള്ളം പറഞ്ഞു ജിത്തുന്റെ കൂടെ കറങ്ങാൻ പോയപ്പോൾ സ്വപ്നത്തിൽ പോലും കരുതിയില്ല അച്ഛന്റെ മുന്നിൽ ചെന്ന് പെടുമെന്ന്....
രാവിലെ ഇറങ്ങാൻ നേരം അച്ഛൻ ചോദിച്ചതാ, ഞാൻ കൊണ്ടുവിടട്ടെ ക്ലാസ്സിനെന്ന്...
ഒരാഴ്ചയായി ഞങ്ങൾ സ്വപ്നം കാണുന്ന ട്രിപ്പ് ആണ്...
ജിത്തു മംഗ്ലൂരിൽ ബിടെക്കിനു പഠിക്കുകയാണ്, ലീവിന് നാട്ടിലെത്തിയതെയുള്ളൂ .ബാങ്ക് ഉദ്യോഗസ്ഥർ ആയ അച്ഛന്റെയും അമ്മയുടെയും ഒറ്റമകൻ...
കൂട്ടുകാരൻ ആയിരുന്നെങ്കിലും ഇഷ്‌ടം പറഞ്ഞിട്ട് അധികം ആയിട്ടില്ല.
കുറെ നാളുകളായി തമ്മിൽ കണ്ടിട്ട് അതുകൊണ്ട് തന്നെ കൂടികാണൽ ഒഴിവാക്കാൻ പറ്റില്ല...
അതു പൊളിയാതെയിരിക്കാൻ കള്ളം പറഞ്ഞ് പോവാണ്...
മനസ്സിൽ ഒരുപാട് കണക്കുകൂട്ടലുകൾ നടത്തിയ ഞാൻ ഒറ്റയ്ക്കു പോകാൻ തന്നെ ആഗ്രഹിച്ചു...
വേണ്ട അച്ഛാ ഞാൻ നടന്നു പൊയ്ക്കോളാം..
തിരികെ പത്രത്തിലേക്ക് നോട്ടം മാറ്റിയ അച്ഛനെ ഞാൻ ഇടം കണ്ണിട്ടുനോക്കി..
ഭാഗ്യം അച്ഛന് സംശയം ഒന്നുമില്ല....
മനസ്സ് ഒരു കടൽ പോലെ ഇരമ്പുന്നുണ്ടായിരുന്നു..........
ചുണ്ടിൽ ചെറു മന്ദസ്മിതത്തോടെ, മൂളി പാട്ടും പാടി പതുക്കെ നടന്നു.....
ഇടവഴിയിൽ ആരും കാണാതെ ജിത്തുന്റെ ബൈക്കിന്റെ പുറകിൽ കയറിയപ്പോൾ പതുക്കെ തിരിഞ്ഞു നോക്കി..
ഷാൾ കൊണ്ട് കണ്ണുമാത്രം കാണാൻ പാകത്തിന് കെട്ടിവെച്ചു.....
സിനിമ, പാർക്ക്, കോഫി ബാർ, ബീച്ച് മനസ്സുനിറയെ ജിത്തുവിനോട് ഒന്നിച്ചുള്ള നിമിഷങ്ങൾമാത്രം.......
പാർക്കിൽ നിന്നും ഇറങ്ങി സിനിമയ്ക്ക് കയറിയപ്പോൾ ഞാൻ മറ്റൊരു ലോകത്തായിരുന്നു..മനസ്സ് നൂലില്ല പട്ടം പോലെ പറന്നു നടന്നു...
ജിത്തുവിന്റ കൈയിൽ പിടിച്ചു നടന്നപ്പോൾ
അതുവരെ അനുഭവിക്കാത്ത ഒരു ഫീലിംഗ്സ് ....
എങ്കിലും ചുറ്റിലും എന്റെ കണ്ണുകൾ പരതന്നുണ്ടായിരുന്നു , ആരെങ്കിലും ഞങ്ങളെ ശ്രദ്ദിക്കുന്നുണ്ടോ എന്ന്...
സിനിമയ്ക്കു ശേഷം മുൻപ് നിച്ഛയിച്ച പോലെ കോഫി ബാർ , ശീതികരിച്ച
കോഫി ബാറിലെ ടേബിലിന് ഇരുവശത്തുമായി ഞങ്ങൾ ഇരുന്നു, കണ്ണുകളിൽ കൂടി പ്രണയം കൈമാറി...... ഞങ്ങളുടെ സ്നേഹം പരസ്പരം ഐസ്ക്രീം കഴിച്ചും കഴിപ്പിച്ചും പങ്കുവച്ചു......
കോഫിബാറിൽ നിന്നും ഇറങ്ങുമ്പോൾ ജിത്തുവിന്റെ ഊള തമാശ കേട്ടു പൊട്ടിച്ചിരിച്ച് കൈകൾ കോർത്തു പിടിച്ചാപടികൾ ഇറങ്ങിയതും നോക്കിയത് അച്ഛന്റെ മുഖത്തേക്ക് ...
വിശ്വാസം വരാതെ ഒന്നു കൂടി നോക്കി "അച്ഛൻ "തന്നെ.
ഈ സമയത്ത് അച്ഛൻ എങ്ങനെ ഇവിടെ...
ചോദ്യങ്ങൾ ഒരുപാട് മനസ്സിലൂടെ കടന്നുപോയി......
ജിത്തിന്റെ കൈയിൽ നിന്നും പിടിവിടുവിച്ചു...
പക്ഷേ അച്ഛൻ എന്നെ ശ്രദ്ധിക്കാതെ അകത്തേക്കു നടന്നു പോയി...
ഇനി അച്ഛൻ എന്നെ കണ്ടുകാണില്ലെ? മനസ്സു വല്ലാതെ ഇളകി മറിഞ്ഞു.........
ഞാൻ ഒരു കുറ്റവാളിയെ പോലെ ഉരുകി ഒലിച്ചു..
അതുവരെ ഞങ്ങൾ ഒരുമിച്ച് ആസ്വദിച്ച പ്രണയ നിമിഷങ്ങൾ മറന്നു...
അച്ഛൻ മാത്രമായി മനസ്സിൽ...
ജിത്തു എനിക്ക് തിരിച്ചു പോകണം!
അതെന്താ ശിഖ പെട്ടെന്ന്???
നിനക്കല്ലാരുന്നോ ബീച്ചിൽ പോകണമെന്ന് നിർബന്ധം ഇപ്പോൾ പ്ലാൻ ചേഞ്ച് ആയോ...
പെട്ടന്നുള്ള എന്റെ മനംമാറ്റത്തിൽ അവൻ അമ്പരന്നു..
അച്ഛനെ കണ്ടത് ജിത്തുവിനോട് എന്തോ പറയാൻ തോന്നിയില്ല....
പ്ലീസ് ജിത്തു എനിക്ക് നല്ല തലവേദന,
എനിക്ക് തിരികെ പോകണം..
അതെന്താ പെട്ടെന്ന് നിനക്കൊരു തലവേദന.
എങ്കിൽ ശരി ഞാൻ കൊണ്ടു വിടാം, വാ !
വേണ്ട ജിത്തു ഞാൻ ഒരു ഓട്ടോ പിടിച്ചു പൊയ്ക്കോളാം. ...
തിരികെ ഞാൻ വീട്ടിൽ എത്തിയപ്പോഴും അച്ഛൻ ഞാൻ പോയപ്പോൾ ഉണ്ടായിരുന്ന അതെ സ്‌ഥലത്തുതന്നെ ഇരുപ്പുണ്ട്....
പത്രത്തിൽ കണ്ണുകൾ താഴ്ത്തി......
അച്ഛന്റെ മുന്നിൽ കൂടി തലകുനിച്ച് അകത്തേക്ക് നടന്നു....
കാലുകൾ ചലിക്കാത്തതുപോലെ, ഇപ്പോൾ വിളിക്കും എന്ന് പലതവണ ചിന്തിച്ചു,
പക്ഷേ അച്ഛൻ എന്നെ ശ്രദ്ധിച്ചതെ ഇല്ല....
റൂമിൽ ചെന്ന് കട്ടിലിൽ കമിഴ്ന്നുകിടന്നു,
കണ്ണുകൾ നിറഞ്ഞൊഴുകി,
കുറ്റബോധത്താൽ മനസ്സുനീറി, ചിന്തകൾ കാടുകയറി.....
എപ്പോളോ കൺപോളകൾ അടഞ്ഞു പോയി....
അമ്മയുടെ ശകാരം കേട്ടാണ് ഉണർന്നത്...
പോയി കുളിക്കെടി,എത്ര നേരമായി നീ വന്നിട്ട് ഇതുവരെ തുണി മാറാൻ പോലും നിനക്ക് സമയം കിട്ടിയില്ലേ,
അതെങ്ങനാ ഫുൾ ടൈം ഞൊണ്ടൽ അല്ലെ,
അനിയത്തി ശിവ എന്നെ നോക്കി കോക്രി കാണിച്ചു, എന്നും അവളോട് വഴക്കുണ്ടാക്കുന്ന ഞാൻ ഇന്ന് പക്ഷേ ഒന്നും മിണ്ടിയില്ല,ഏതുനിമിഷവും ഒരു പൊട്ടിത്തെറി പ്രതീക്ഷിച്ച് ഞാൻ ഇരുന്നു....
ഞാൻ ഒന്നും മിണ്ടാഞ്ഞതുകൊണ്ട് അവൾ അമ്മയുടെ പുറകെ പുറത്തേക്കു പോയി.....
പോകുന്ന വഴിയിൽ അമ്മ അച്ഛനോട് പറയുന്നത് കേട്ടു....
നിങ്ങളാ മനുഷ്യ ഈ പിള്ളാരെ വഷളാക്കുന്നെ, കണ്ടില്ലെ ത്രിസന്ധ്യ നേരത്ത് വിളക്ക് വയ്‌ക്കേണ്ടതിനു പകരം കിടന്നു ഉറങ്ങുന്നത്......
അച്ഛൻ ഒന്നുമിണ്ടിയില്ല...
ഇന്നലെ വരെ അമ്മയുടെ പള്ളുപറച്ചിലിൽ നിന്നും ഞങ്ങളെ രക്ഷിച്ചിരുന്നത് അച്ഛൻ ആയിരുന്നു.....
അമ്മ എന്തുവഴക്കുപറഞ്ഞാലും അച്ഛൻ ഞങ്ങളുടെ കൂടെയെ നില്ക്കു.....
അവർ എന്റെ മക്കളാടി എന്ന് പറഞ്ഞു ചേർത്തു പിടിക്കും ,
കുട്ടുകാരെ പോലെയാണ് ഞങ്ങൾ.
അതുകേൾക്കേണ്ടതാമസം അതെ നിങ്ങടെ മാത്രമാണെന്നും പറഞ്ഞ് ഒറ്റപോക്കു പോകും അമ്മ, പിന്നെ കുറെ നേരത്തേക്ക് മുഖം വീർപ്പിച്ചുനടക്കും ....
വേഗം എഴുന്നേറ്റു കുളിച്ചു, മനസ്സ് നേരെ നിൽക്കുന്നില്ല.. ഞാൻ ടെക്സ്റ്റ് ബുക്ക് തുറന്ന് അതിന്റെ മുന്നിൽ തന്നെ ഇരുന്നു, പക്ഷേ അക്ഷരങ്ങൾ മിഴിനീരിനാൽ മൂടപ്പെട്ടു..
ആഹാരം കഴിക്കാൻ എന്നെ വിളിക്കാൻ അമ്മയോട് അച്ഛൻ പറയുന്നത് കേട്ട് ഞാൻ എഴുന്നേറ്റു.....
പതുക്കെ നടന്ന്, ടേബിളിൽ എത്തി, കഴിക്കാൻ ഇരുന്നെങ്കിലും ഒരുവറ്റു പോലും തൊണ്ടകുഴിയിൽ നിന്നുതാഴോട്ട് ഇറങ്ങിയില്ല...
ആരോ എന്റെ തൊണ്ടയിൽ ഇറുക്കി പിടിച്ചിരിക്കുന്ന പോലെ..
ഞാൻ പതുക്കെ ഇടംകണ്ണിട്ട് അച്ഛനെ നോക്കി, അച്ഛൻ ശിവയോടു തമാശ പറഞ്ഞു ചിരിക്കുന്നു, ഉരുള ഉരുട്ടി ശിവയുടെ വായിൽ വച്ചു കൊടുക്കുന്നു, അടുത്ത ഉരുള എനിക്ക് നേരെ നീട്ടി, എന്നും ഞങ്ങൾക്ക് ഉള്ളതാണ് സ്നേഹം കൂട്ടി ചേർത്തു ഉരുട്ടി തരുന്ന ആ ഉരുളകൾ, പക്ഷേ ഇന്ന് എന്നെ ഒന്നുനോക്കി കൂടിയില്ല..
വല്ലവിധേനയും കഴിച്ചെന്നു വരുത്തി ഞാൻ എഴുന്നേറ്റു കൈകഴുകി......
അമ്മ പതിവ് പല്ലവികളുമായി പുറകെ തന്നെ..
ഒന്നും കഴിക്കേണ്ട പതിനേഴു വയസ്സുള്ളരു പെണ്ണാ ഇരിക്കുന്നത് നോക്ക് ഞാൻ ഒന്നും മിണ്ടാതെ മുറിയിലേക്ക് നടന്നു....
കട്ടിലിൽ കയറി ചാരി ഇരുന്നു മനസ്സ് വിങ്ങിപൊട്ടി..
അച്ഛനോട് ഞാൻ തെറ്റു ചെയ്തു..
കാലുകൾക്കിടയിൽ മുഖം പൂഴ്ത്തി പൊട്ടിക്കരഞ്ഞു....
പെട്ടെന്ന് എന്റെ തോളിൽ ആരോ തഴുകി...
"ശിഖ"
മോളെ.....
അച്ഛനാണ്..
മുഖം ഉയർത്തി അച്ഛനെ നോക്കാൻ ആവാതെ താഴെ തറയിൽ ദൃഷ്‌ടികൾ പതിപ്പിച്ച് ഞാൻ ഇരുന്നു, കണ്ണുകൾ നിറഞ്ഞൊഴുകി കൊണ്ടേയിരുന്നു...
ഇടയ്ക്ക് ഒഴുകുന്ന മൂക്കും കണ്ണും നിയന്ത്രിക്കാൻ ഞാൻ നന്നെ പാടുപെട്ടു.....
മോളെ ശിഖ വീണ്ടും അച്ഛൻ വിളിച്ചു
ആ വിളിയിൽ ഞാൻ അച്ഛനെ കെട്ടിപിടിച്ചു....
എന്നോട് ക്ഷമിക്കു അച്ഛാ,
ഞാ... ഞാ... ഞാ....ഞാൻ....വാക്കുകൾ വിക്കി
കള്ളം പറഞ്ഞു അച്ഛടെ അടുത്ത്
"സോറി അച്ഛാ..."
അച്ഛന്റെ കാലുകളിലേക്കു ഞാൻ ഉർന്നിറങ്ങി...
ആ കാലുകളിൽ കെട്ടിപിടിച്ചു ഞാൻ മാപ്പ് ചോദിച്ചു.......
എന്നെ പിടിച്ചെഴുനേൽപ്പിച്ചു ചേർത്തു നിർത്തി...
സാരമില്ല മോളെ...
നീ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് അച്ഛൻ പറയില്ല.പക്ഷേ ചെയ്ത തെറ്റു തിരുത്താൻ നീ തയാറാണോ....
അച്ഛനെ നോക്കി കരയാൻ മാത്രമേ എനിക്ക് കഴിഞ്ഞുള്ളു...
നീ ഇത്രയും വളർന്നു പോയത് ഞങ്ങൾ അറിഞ്ഞില്ല....
നിന്റെ അമ്മ എന്നോട് സംശയം പറഞ്ഞപ്പോളും അവളെയാണ്
ഞാൻ ചീത്ത പറഞ്ഞത്... എന്റെ കുഞ്ഞിനെ എനിക്ക് വിശ്വാസമാടി, അവൾ ഒരിക്കലും അച്ഛനെ വിഷമിപ്പിക്കില്ലന്നുള്ള വിശ്വാസം, അതാണ് മോൾ ഇന്ന് തകർത്തത്......
ഇന്ന് രാവിലെ തൊട്ട് അച്ഛൻ മോളുടെ പുറകെ ഉണ്ടായിരുന്നു...
എന്റെ കുട്ടിക്ക് ഒരു തെററും പറ്റാതിരിക്കാൻ നീ പോയിടത്തെല്ലാം അച്ഛനും ഉണ്ടായിരുന്നു......
അപമാനഭാരത്താൽ ശിരസ്സ് കുനിഞ്ഞു ഞാൻ അച്ഛന്റെ മുന്നിൽ നിറഞ്ഞൊഴുകുന്ന കണ്ണുകളുമായി ഇരുന്നു..... .
എല്ലാ മാതാപിതാക്കന്മാരുടെ സമ്പത്ത് അവരുടെ മക്കളാണ്...
സ്നേഹം തെറ്റാണെന്നു അച്ഛൻ പറയില്ല, പക്ഷേ അത് ഈ പ്രായത്തിൽ അല്ല, ഇപ്പോൾ തോന്നുന്ന പ്രണയം പുറംമോടി കളോട് മാത്രമാണ്...
നിനക്കിപ്പോൾ വയസ്സ് പതിനേഴ് ആയെന്നു നിന്റെ അമ്മ കുറച്ചു മുൻപുകുടി പറഞ്ഞു..
പക്ഷേ അച്ഛന്റെ മനസ്സിൽ എന്റെ മോള് ഇപ്പോളും ചെറുതാ, അച്ഛന്റെ കുസൃതി കുടുക്ക.......
എന്റെ മോൾക്ക് ഇനിയും ഒരുപാട് മുമ്പോട്ടു സഞ്ചരിക്കാൻ ഉണ്ട്...
നിന്റെ ഒപ്പം നിന്നെ നയിക്കാൻ നിന്റെ അച്ഛനും അമ്മയും ഉണ്ട്...
പഠിക്കാൻ ആഗ്രഹമുണ്ടായിട്ടും ഗതിയില്ലാത്ത എത്രയോ മക്കൾ ഉണ്ട് നിനക്കറിവുള്ളതല്ലേ,
നീ തന്നെ എത്രയോ പേരെ സഹായിക്കാൻ എന്നോട് വന്നു പറഞ്ഞിട്ടുണ്ട്...
അവർക്കൊന്നുമില്ലാത്ത ജീവിതസൗകര്യങ്ങൾ ഒരുക്കി നിങ്ങൾക്കുവേണ്ടി രാപ്പകൽ ഇല്ലാതെ കഷ്‌ടപ്പെടുമ്പോൾ, അവരുടെ കുറച്ചു സ്വപ്നങ്ങൾ കൂടി നിങ്ങൾ ഏറ്റെടുക്കണം....
ഞാൻ ഒന്നിനും എന്റെ മക്കളെ നിർബന്ധിച്ചിട്ടില്ല...
ഞങ്ങൾക്ക് നേടാൻആവാത്തത് നിങ്ങളിലൂടെ സ്വപ്നം കാണുന്ന മാതാപിതാക്കളാണ് അധികവും....
അച്ഛൻ ജീവിക്കുന്നത് തന്നെ എന്റെ മക്കൾക്ക് വേണ്ടിയാ..
ആ അച്ഛനെയാണ് ഇന്ന് എന്റെ മോൾ സങ്കടപ്പെടുത്തിയത്. ..
ഇന്ന് രാവിലെ നീ ഇവിടുന്നു ഇറങ്ങി പോയ നിമിഷം മുതൽ ഈ അച്ഛൻ അനുഭവിച്ച മനോവിഷമം അത് എത്ര കാഠിന്യം ഉള്ളതാണന്ന് എന്റെ മോൾക്ക് മനസ്സിലാവില്ല.....
പ്രായപൂർത്തി പോലും ആവാത്ത നീ ഒരു അന്യപുരുഷന്റെ കൂടെ തൊട്ടുരുമ്മി, കൈകൾ ചേർത്തുപിടിച്ചു നടക്കുന്നത് കാണുന്ന ഒരച്ഛൻ എങ്ങനെ അത് തരണം ചെയ്യും...
നീ എനിക്ക് പറഞ്ഞു താ മോളെ
അച്ഛൻ കേൾക്കട്ടെ.....
എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി കൈകൾ കൊണ്ട് ഞാൻ മുഖം പൊത്തി പിടിച്ചു... .
അവിടെ വന്ന് നിനക്ക് രണ്ടു പൊട്ടിരും തന്നു പിടിച്ചുകൊണ്ടു വരാൻ എനിക്കറിയാൻ മേലാഞ്ഞിട്ടല്ല....
പിന്നെ ചിന്തിച്ചു ഞാൻ അങ്ങനെ ചെയ്തിട്ട് എന്തുപ്രയോജനം.....
നീ നിന്റെ തെറ്റ് സ്വയം മനസ്സിലാക്കി തിരുത്തണം......
മറ്റുള്ളവരുടെ മുൻപിൽ ഇനിയും ഇറങ്ങി നടക്കേണ്ടവളാ നീ, മറ്റുള്ളവർക്ക് പറഞ്ഞു ചിരിക്കാൻ എന്റെ കുട്ടിയെ ഞാൻ വിട്ടുകൊടുക്കില്ല അതുകൊണ്ട് മാത്രമാണ് ഞാൻ നിന്നെ ഒന്നും ചെയ്യഞ്ഞത് ......
പിന്നെ അച്ഛന്റെ മനസ്സിൽ വേറെയും ചിന്തകൾ കടന്നു പോയി, ഒരുപക്ഷേ നീ അവിടെ വച്ച് ഞാൻ വഴക്കു പറയുകയോ അടിക്കുകയോ ചെയ്താൽ എല്ലാരുടെയും മുൻപിൽ വച്ച് ഞാൻ നിന്റെ ആരുമല്ലന്നു പറയുമോ എന്നും ഭയന്നു....
ഇപ്പോൾ അതാണല്ലോ ഫാഷൻ മറ്റുള്ളവരുടെ മുന്നിൽ ജനിപ്പിച്ച തന്തക്കോ , പത്തുമാസം ചുമന്ന തള്ളയ്‌ക്കോ ഒരാവകാശവുമില്ലലോ......
അച്ഛാ ഞാൻ ഒരു അലറികരഞ്ഞുകൊണ്ട് അച്ഛന്റെ വാ പൊത്തി....
അച്ഛാ ക്ഷമിക്കണം..
എനിക്ക് ഒരു തെറ്റുപറ്റിപ്പോയി.....
മാപ്പ് അച്ഛാ..
പൊട്ടിക്കരഞ്ഞു ഞാൻ അച്ഛനെ കെട്ടിപിടിച്ചു......
അച്ഛൻ എന്നെ ചേർത്തുപിടിച്ചു..
പഠിക്കേണ്ട സമയത്ത് പഠിക്കണം....
ഈ ഇഷ്‌ടം ഇതുപോലെ തന്നെ വർഷങ്ങൾക്കു ശേഷം നിങ്ങളിൽ ഉണ്ടെങ്കിൽ ഈ അച്ഛൻ നടത്തിതരും നിങ്ങളുടെ വിവാഹം ജാതിയോ മതമോ ഒന്നും നോക്കാതെ......
ഒന്നു മാത്രമേ അച്ഛൻ നോക്കു അച്ഛന്റെ രാജകുമാരിടെ കണ്ണുനിറയ്ക്കാത്തവൻ ആണോന്ന് ....
അച്ഛന്റെ പൊന്നുമോളാ നീ, ഒരിക്കലും അച്ഛനെയും അമ്മയെയും എന്റെ മക്കൾ സങ്കടപെടുത്തരുത്...
കഴിഞ്ഞില്ലെ അച്ഛന്റെയും മോളുടെയും പുന്നാരം.... കിടന്നുറങ്ങ് രാവിലെ സ്പെഷ്യൽ ക്ലാസ്സ് ഇല്ലെ????
അമ്മയുടെ പറച്ചിൽ കേട്ട് അച്ഛൻ ചിരിച്ചു.....
ഞാൻ ഒന്നും പറയാതെ നിന്നു...
കട്ടിലിൽ കിടന്ന ഫോൺ റിങ് ചെയ്തു .....
ഞാൻ എടുത്തു നോക്കി ജിത്തു ,
ഞാൻ അച്ഛന്റെ മുഖത്തേക്ക് നോക്കി, അച്ഛൻ ഫോൺ എടുത്തോളാൻ പറഞ്ഞു....
ജിത്തു ഞാൻ അച്ഛന്റെ കൈയിൽ കൊടുക്കാം,ജിത്തു തിരിച്ച് എന്തെങ്കിലും പറയുന്നതിന് മുൻപെ ഫോൺ ഞാൻ
അച്ഛന് കൈമാറി.....
ഹലോ ജിത്തു ...
ഞാൻ ശിഖയുടെ അച്ഛൻ ആണ്...
പ്രത്യേകിച്ച് ഒരു മുഖവുരയും ഇല്ലാതെ അച്ഛൻ പറഞ്ഞു തുടങ്ങി...
ഇന്ന് നിങ്ങളെ ഞാൻ ഒരുമിച്ചു കണ്ടു, ഇന്ന് മുഴുവൻ ഞാൻ നിങ്ങളുടെ കൂടെ ഉണ്ടായിരുന്നു..
ഈ പ്രായത്തിൽ ഇങ്ങനെ ചെയ്യുന്നത് ശരിയാണെന്നു നിങ്ങൾക്ക് രണ്ടുപേർക്കും തോന്നുണ്ടോ...
പഠിച്ച് ഒരു ജോലിയൊക്കെ ആയതിനു ശേഷവും എന്റെ മകളോട് ഇതെ സ്നേഹം നിനക്കുണ്ടെങ്കിൽ,
നിനക്ക് എന്റെ മോളെ അത്രയ്ക്കും ഇഷടമാണേൽ അവളെ കെട്ടിച്ചു വിടാൻ പ്രായമാകുമ്പോൾ എന്നോട് വന്ന് ആൺപിള്ളാരെ പോലെ പെണ്ണു ചോദിക്ക് ഞാൻ നിനക്ക് കെട്ടിച്ച് തരാം.....
ഇപ്പോൾ അവളെ പഠിക്കാൻ അനുവദിക്കുക, ഇത് മക്കളെ ജീവനെ പോലെ സ്നേഹിക്കുന്ന ഒരച്ഛന്റെ അപേക്ഷ ആണന്നു കൂട്ടിക്കോളൂ.......
ശരി അപ്പോൾ ബൈ ജിത്തു ......
അച്ഛൻ ഫോൺ തിരികെ എന്നെ ഏൽപ്പിച്ചു,എല്ലാം കേട്ടുകൊണ്ട് ഒന്നും മിണ്ടാതെ അമ്മയും അവിടെ ഇരുന്നു...
അച്ഛനും അമ്മയും എന്നെ ചേർത്തുപിടിച്ചു, ഇനി ഒരിക്കലും എന്റെ അച്ഛനെയും അമ്മയെയും ഞാൻ വേദനിപ്പിക്കില്ല...
തെറ്റു ചെയ്തിട്ടും ചേർത്തു പിടിച്ച ആ കൈകളിൽ ഞാൻ മുറുകെ പിടിച്ചു... .
അവരുടെ സ്നേഹം കടലുപോലെ ആണ് ഒരിക്കലും വറ്റാത്ത കടൽ .......
അതെ അച്ഛൻ ആണ് എന്റെ ഹീറോ......
സമർപ്പണം :മക്കളെ ജീവനുതുല്യം സ്നേഹിക്കുന്ന അച്ഛൻ മാർക്കും
അമ്മമാർക്കും വേണ്ടി.....
മക്കളെ കുട്ടുകാരെ പോലെ കാണുക, തെറ്റ്‌കാണുമ്പോൾ സ്നേഹത്തോടെ പറഞ്ഞു തിരുത്തുക.......
മക്കളോടായി :മാതാപിതാക്കളെ ബഹുമാനിക്കുക.. അവരുടെ ആഗ്രഹങ്ങൾക്കനുസരിച്ച് കുറച്ചെങ്കിലും അവരോട് നീതി പുലർത്തുക..
ഞങ്ങളെ ജീവനുതുല്യം സ്നേഹിക്കുന്ന ഞങ്ങളുടെ പപ്പയ്ക്ക് വേണ്ടി ❤❤❤❤
Popular posts from this blog
Comments
Post a Comment