Skip to main content
ചുണ്ടിൽ ചിരിയും കണ്ണുകളിൽ നനവുമായി
വായിച്ചുതീർത്ത "കാൻസർ വാർഡിലെ
ചിരി" എന്ന ഇന്നസെന്റിന്റെ
ഓർമ്മക്കുറിപ്പുകളിൽ നിന്ന് ഒരേട് -
"ക്രിസ്ത്യാനിയായ ഒരാളുടെ മരണവീട്ടിൽ
ഒരിക്കൽ കാൻസർ ബാധിതരായ ഞാനും
ആലീസും ഒരുമിച്ചുപോയി. കുറച്ചു
കഴിഞ്ഞപ്പോൾ പുരോഹിതൻ വന്ന്
പ്രാർത്ഥന തുടങ്ങി.
'ഞാൻ എന്റെ ഓട്ടം പൂർത്തിയാക്കി.
ഞാൻ നല്ലവണ്ണം യുദ്ധം ചെയ്തു. കർത്താവ്
പറഞ്ഞു: നീ ഇന്ന് എന്നോടുകൂടി
പറുദീസയിലായിരിക്കും. ദൈവത്തിന്
ഏറെ ഇഷ്ടമുള്ളവരെ ദൈവം നേരത്തെ
വിളിക്കുന്നു'
പ്രാർത്ഥന കഴിഞ്ഞ് എല്ലാവരും
പിരിഞ്ഞു.
തിരിച്ചുള്ള യാത്രയിൽ ഞാൻ ഒന്നും
മിണ്ടാതെ പുറത്തേക്കുനോക്കി ഇരുന്നു.
പരേതന്റെ മുന്നിൽ വച്ച് പുരോഹിതൻ
ചെയ്ത പ്രാർത്ഥനയിൽ എനിക്കെന്തോ
പന്തികേടുതോന്നി. പെട്ടെന്നാണ്
കൺമുന്നിലേക്ക് സെബസ്ത്യാനോസ്
പുണ്യാളന്റെ കപ്പേള കടന്നുവന്നത്. ഞാനാ
കപ്പേളയിലേക്ക് നോക്കി നന്നായി ഒന്ന്
കൊഞ്ഞനം കാണിച്ചു.
ആലീസിന് ഒന്നും മനസ്സിലായില്ല. അവൾ
പരിഭ്രാന്തിയോടെ ചോദിച്ചു:
'നിങ്ങൾ എന്തായീ കാണിക്കുന്നത്?'
ദൈവകോപത്തിന്റെ പേടി അവളുടെ
വാക്കുകളിലും ഭാവങ്ങളിലും
ഉണ്ടായിരുന്നു.
ഞാൻ ആലീസിനോട് പറഞ്ഞു:
'നീ കേട്ടില്ലേ മരിച്ച വീട്ടിലെ
പ്രാർത്ഥന? ദൈവത്തിന് ഏറേ ഇഷ്ടമുള്ളവരെ
ദൈവം നേരത്തെ വിളിക്കുമെന്ന്. എന്റെ
പൊന്നാലീസേ അല്ലെങ്കിൽ തന്നെ
എനിക്ക് കാൻസറാണ്. ഇനി ദൈവത്തിന്
എന്നോട് ഇഷ്ടം കൂടുകയും കൂടെ ചെയ്താൽ
എന്താവും അവസ്ഥ? നമ്മളോട് ദൈവത്തിന്
കുറച്ചു ദേഷ്യം കിടന്നോട്ടെ എന്ന് കരുതി
ചെയ്തതാ.'..
അത് കേട്ട് ആലീസ് എന്റെ
കണ്ണിലേക്കുതന്നെ നോക്കിയിരുന്നു.
കുറച്ചു കഴിഞ്ഞപ്പോൾ കൊച്ചുത്രേസ്യാ
പുണ്യാളത്തിയുടെ കപ്പേള വന്നു. അപ്പോൾ,
എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അതിനെ
നോക്കി ആലീസും കൊഞ്ഞനംകുത്തുന്നു.
അത് കണ്ടപ്പോൾ ഒരു കാര്യം എനിക്കു
മനസ്സിലായി.
പറുദീസയിൽ എന്തൊക്കെ
കാത്തിരിക്കുന്നു എന്നു പറഞ്ഞാലും
മനുഷ്യൻ മരണത്തെ പേടിക്കുന്നു. ഈ
ഭൂമിയിലെ ജീവിതത്തെ സ്നേഹിക്കുന്നു."
Popular posts from this blog
Comments
Post a Comment